ചിലമ്പൊലിയും വാചാലവും താളമേളങ്ങളുമായി കോക്കാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പത്താമുദയ ചടങ്ങിൻ്റെ ഭാഗമായി നടന്ന ഉദയാസമയപൂജ ഭക്തിസാന്ദ്രമായി.
പുലർച്ചെ മുതൽ വ്രതശുദ്ധിയോടെ നോറ്റിരുന്ന ക്ഷേത്രം വാല്യക്കാരായ 25 പേർ ഉദയത്തിന് കാര വച്ച് നിർമാല്യത്തിനുള്ള സാധനങ്ങളൊരുക്കി.
വൈകുന്നേരം നടന്ന നിർമാല്യ വിതരണത്തിൽ നൂറുകണക്കിന് ഭക്‌തർ പങ്കാളികളായി.
രാത്രിയിൽ ഭഗവതിയുടെ പ്രതി പുരുഷന്മാർ ഒത്തുചേർന്നുള്ള അരങ്ങിൽ അടിയന്തിരം നടന്നു. തുടർന്ന് ദേശാധികാരിയായിരുന്ന വാരണക്കോട്ടില്ലത്തേക്ക് നാട്ടെഴുന്നള്ളത്ത് നടന്നു. ഡിസംബർ 11 മുതൽ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ വരവറിയിച്ച് കൊണ്ട് ഒരാഴ്ചക്കാലം വിവിധ ദേശങ്ങളിലേക്ക് വൈകുന്നേരം 3 മുതൽ നാട്ടെഴുന്നള്ളത്ത് നടക്കും.