ഡിസംബർ 11 മുതൽ തുടങ്ങുന്ന പെരുങ്കളിയാട്ടത്തിന് ഭഗവതിയുടെ കോലധാരിയെ കണ്ടെത്തുന്നതിനുള്ള വരച്ചവയ്ക്കൽ ചടങ്ങിൽ മുച്ചിലോട്ട് അമ്മയുടെ തിരുമുടി അണിയാൻ പുറച്ചേരി മനോഹരൻ നേണിക്കത്തിനു നിയോഗം. കഴിഞ്ഞ രണ്ട് തവണയും കോറോം മുച്ചിലോട്ട് കാവിൽ തിരുമുടി വെക്കാൻ ഭാഗ്യം ലഭിച്ചിരുന്നു. അറത്തിൽ കുഞ്ഞാര പെരുവണ്ണാന്റെ കൊച്ചുമകനായ മനോഹരൻ നേണിക്കം രാമൻ എരമംഗലന്റെയും കാങ്കോൽ വീട്ടിൽ കാർത്യായനിയുടെയും ആറാമത്തെ മകനാണ്. ഏഴിലോട് പുറച്ചേരിയിലാണ് താമസം.
ഭഗവതിയുടെ പ്രതിപുരുഷന്മാർ ആടയാഭരണങ്ങളും തിരുവായുധങ്ങളുമായി അരങ്ങിലെത്തി.
ജന്മ കണിശൻ തിരുമുറ്റത്ത് രാശിക്കളം വരച്ചു ക്ഷേത്രം അന്തിത്തിരിയൻ സ്വർണവും അരിയും പൂവും രാശിക്കളത്തിൽ സ്വർണത്തിൻ്റെ നിൽപ് ഗണിച്ച് പെരുങ്കളിയാട്ടത്തിന്റെ നിമിത്തങ്ങൾ കണ്ടെത്തി.
നിയോഗം ലഭിക്കുന്ന കോലധാരി അരങ്ങിൽ അടിയന്തരം മുഖേന ഭഗവതിയുടെ പ്രതിപുരുഷനിൽനിന്ന് അടയാളം ഏറ്റുവാങ്ങി. തുടർന്ന് അന്നദാനം നടന്നു.